Wednesday, May 16, 2012

ബാക്കിപത്രം..!!!


സുറുമയെഴുതിയ കണ്ണുകള്‍,
തോരാത്ത മഴ പോല്‍
നനയിച്ചു കൊണ്ടിരിക്കുമ്പോള്‍
ബാക്കിയാവുന്നതെന്താണ്
എന്ന ചോദ്യം മാത്രമാണിനി ബാക്കി...

അവള്‍ തന്ന സ്നേഹത്തെ കുറിച്ചല്ല,
ഇനി വരാനിരിക്കുന്ന ശൂന്യതയെ
കുറിച്ചോര്‍ത്താണ്
വാക്കുകള്‍ മുറിയുന്നത്‌..

നഷ്ടപ്പെട്ട പ്രണയത്തെ കുറിച്ചല്ല,
അവള്‍ക്കു വേണ്ടി കരയിച്ച
എന്‍റെ പ്രിയപ്പെട്ടവരുടെ
കണ്ണുനീരിനെ കുറിച്ചോര്‍ത്താണ്
ഞാന്‍ വേദനിക്കുന്നത്..

ചോദ്യങ്ങള്‍ക്കിനി പ്രസക്തിയില്ല
ഉത്തരങ്ങള്‍ക്ക് കാതോര്‍ക്കാനും ആരുമില്ല..
എങ്കിലും ചോദ്യങ്ങള്‍ കേള്‍ക്കാതിരിക്കാനാവില്ല.
ഉത്തരമില്ലെങ്കിലും ചോദ്യങ്ങള്‍
മുഴങ്ങിക്കൊണ്ടേയിരിക്കുന്നു.

എന്താണ് പ്രണയത്തിന്‍റെ ബാക്കിപത്രം??

Tuesday, September 13, 2011

ഓര്‍മ്മകള്‍ വേട്ടയാടുന്നു..

വഴി തെറ്റി പോവല്ലേ എന്ന് ഞാനന്ന് പറഞ്ഞു.
ഇതാണെന്റെ വഴിയെന്നവളും....
വഴി മാറി പോയെന്നു ഇന്നവള്‍ വിലപിക്കുന്നു,
അത് ഞാന്‍ കേള്‍ക്കണമെന്നവള്‍ വാശി പിടിക്കുന്നു..

അന്ന്, മൃദുവായ് ചെവിയില്‍ പറഞ്ഞ വാക്കുകള്‍
ഇന്ന് കാരമുള്ളുപോള്‍ തുളച്ചു കേറുന്നുവെന്നവള്‍..
കയ്യോടു കൈ ചേര്‍ത്ത് നടന്നു തീര്‍ത്ത വഴികളില്‍
ഒറ്റക്കാണ് ഞാനെന്നു ഞാനും..

തോരാത്ത മഴയില്‍
ഓര്‍മ്മകള്‍ വേട്ടയാടുക തന്നെയാണ്.....

Monday, August 8, 2011

ഒരു കണ്ണീര്‍ തുള്ളിയുടെ ഓര്‍മയ്ക്ക്...


വീണ്ടും ഒരു മഴക്കാലം..
മഴ പെയ്തിറങ്ങുകയാണ്‌..
കൊടും വെയിലില്‍ ഉണക്കാനിട്ടിരുന്ന നോവുന്ന ഓര്‍മകളിലേക്കാണീ മഴ പെയ്തിറങ്ങുന്നത്..
കാലങ്ങള്‍ ഒരുപാടൊന്നും കഴിഞ്ഞിട്ടില്ല.. എങ്കിലും നാലു വര്‍ഷങ്ങള്‍ നാലു യുഗങ്ങള്‍ പോലെ..

ഇത് പോലെ കോരിചെരിയുന്ന മഴയുള്ള ഒരു വൈകുന്നേരം,
വഴി തെറ്റി മൊബൈലിലേക്ക് വന്ന ഒരു വിളി,
‍അതില്‍ നിന്നാണെല്ലാം തുടങ്ങിയത്...
ഒരുപാടു നിമിഷത്തെ നിശബ്ദദ,
പിന്നീടു ആരാണെന്നറിയാത്തതിലുള്ള ദേഷ്യം, ഒന്നും പറയാതെ അകലങ്ങളിലേക്ക് പോയ ഒരു നേര്‍ത്ത ശ്വാസം..
അതാണാ ദിവസത്തെ എന്‍റെ ഓര്‍മ്മ,
ആ നിസംകതയിലും എന്തോ ഒരുള്‍വിളി ഞാന്‍ അനുഭവിച്ചറിഞ്ഞു..
അതോ അങ്ങനെ പിന്നീടെനിക്ക് തോന്നിയതോ??.

ദിവസങ്ങള്‍ പിന്നെയും മഴയില്‍ ഒലിച്ചു പോയി..
മഴയെ വിജയിച്ചു സൂര്യന്‍ പുഞ്ചിരി തൂകി നിന്ന ഒരു നട്ടുച്ചയ്ക്ക്,
ആരെയോ തേടിയെന്ന പോലെ അതേ വിളി വീണ്ടും..
ഇക്കുറി ദേഷ്യപ്പെട്ടില്ല, ഒന്നും പറഞ്ഞില്ല,
കേള്‍ക്കാന്‍ വേണ്ടി മാത്രം കാതും കൂര്‍പ്പിചിരിക്കുകയായിരുന്നു ഞാന്‍...
അവള്‍ പറഞ്ഞു തുടങ്ങി,,
ആരാണെന്നറിയാത്തവള്‍ ‍ ,ഞാന്‍ ആരാണെന്നറിയെണ്ടാത്തവള്‍ ,
ഞാനൊന്നും പറഞ്ഞില്ല,പക്ഷെ ഞാന്‍ പോലുമറിയാതെ ഞാന്‍ കേട്ടിരുന്നു..
പിന്നെടെപോഴേലും വിളിക്കാമെന്നും പറഞ്ഞു വീണ്ടും ആ സ്വരം കാറ്റില്‍ പറന്നു പോയി..
വെയില്‍ മാറി തുടങ്ങി,പക്ഷെ മഴ പെയ്തില്ല.. അവള്‍ വിളിച്ചതുമില്ല...

പിന്നീടൊരിക്കല്‍, മഴ പെയ്യാന്‍ മാനം കൊതിച്ച ഇരുണ്ട രാത്രിയില്‍,
അവള്‍ പിന്നെയും വിളിച്ചു..മഴ പെയ്തു തുടങ്ങി..
അവള്‍ എന്നെ കുറിച്ചൊന്നും ചോദിച്ചില്ല, അവള്‍ അവളെ കുറിച്ച് പറഞ്ഞു തുടങ്ങി,
അവള്‍....
എല്ലാവരുമുണ്ടായിട്ടും ഒന്നുമില്ലാത്തവള്‍..
ചിരിക്കുന്ന മുഖങ്ങള്‍ക്കു നടുവില്‍ ചിരിക്കാന്‍ മറന്നു പോയവള്‍..
എന്നോടൊന്നും ചോദിക്കാതെ അവള്‍ പറയുക തന്നെയാണ്,
സ്നേഹം കൊണ്ടവളെ ശ്വാസം മുട്ടിച്ച അവളുടെ മൂന്നു പ്രിയ സഹോദരന്മാരെ കുറിച്ച്..
മണലാരണ്യത്തില്‍ അവള്‍ക്കായ്‌ വിയര്‍പ്പൊഴുക്കുന്ന പിതാവിനെ കുറിച്ച്,
സ്നേഹ പര്യായമായ പ്രിയ മാതാവിനെ കുറിച്ച്....
ഒടുവില്‍ അവളുടെ നിഴലുപോള്‍ വന്ന "ആണിന്‍ തോലണിഞ്ഞ" ഒരു ചെന്നായയെ കുറിച്ച്....
അവന്‍ കടിച്ചു കീറിയ അവളുടെ സ്വപ്നങ്ങളെ കുറിച്ച്..
അവള കരഞ്ഞു തുടങ്ങിയിരുന്നു,..
ആശ്വസിപ്പിക്കാന്‍ എനിക്ക് വാക്കുകള്‍ കിട്ടിയില്ല,..
പിന്നെ പുറത്തു തിമിര്‍ത്തു പെയ്യുന്ന മഴയും നോക്കി ഇരുന്നു..
അവളുടെ കണ്ണുനീരെന്ന പോല്‍ മഴയും ശക്തി പ്രാപിച്ചു തുടങ്ങിയിരിക്കുന്നു....

അങ്ങനെ മഴയില്‍ ഒരു ദിനം കൂടി മറഞ്ഞു തുടങ്ങുന്നു..
ഒരു തുള്ളി കണ്ണുനീര്‍ എന്‍റെ കണ്ണിലും പൊടിഞ്ഞു തുടങ്ങിയോ??

കര്‍ക്കടക മാസത്തില്‍ മഴ ഒളിച്ചു കളിക്കുന്നത് പോലെ അവളും എന്നില്‍ നിന്നും ഒളിച്ചു കളിച്ചു..
എപോഴോക്കെയോ എന്ന പോല്‍ അവള്‍ എന്നെ വിളിച്ചു കൊണ്ടേയിരുന്നു..
ഒരിക്കല്‍ അവള്‍ പറഞ്ഞു,
വേദനയില്ലാത്ത ലോകത്തെ കുറിച്ച് ചിന്തിച്ച ഒരു നാള്‍ അലക്ഷ്യമായ്‌ വിളിച്ച ഒരു ഫോണ്‍ വിളിയെ കുറിച്ച്,
അവള്‍ക്കു ലഭിച്ച നാലാമത്തെ സഹോദരനെ കുറിച്ച്,
വേദനകള്‍ അഴിച്ചു വെക്കാന്‍ അവള്‍ കണ്ടത്തിയ പുതിയ ചങ്ങാതിയെ കുറിച്ച്......

അപ്പോള്‍ ഞാന്‍ ചിന്തിച്ചത് എന്നെ കുറിച്ച് തന്നെയായിരുന്നു,,,
മറ്റുള്ളവരുടെ വേദനക്ക് മുന്നില്‍ പുറം തിരിഞ്ഞു നിന്നിരുന്ന എന്‍റെ മാറ്റത്തെ കുറച്ചു,
വാക്കുകള്‍ കൊണ്ട് മറ്റുള്ളവരെ വീര്‍പ്പു മുട്ടിക്കുന്ന എനിക്ക് മുന്നില്‍
വാക്കുകള്‍ ഒളിച്ചു കളിക്കുന്നതിനെകുറിച്ചു...
അന്ന് വിളിച്ചവസാനിപ്പിക്കുമ്പോള്‍ അവള ആദ്യമായ് കരയാതിരുന്നു,
എങ്കിലും മഴ പെയ്തു കൊണ്ടേയിരുന്നു, അവളുടെ കണ്ണുനീരെന്ന പോല്‍,
അതോ അവളെന്നില്‍ നിന്നു ഒളിച്ചു വെച്ച കണ്ണീര്‍ മഴയായ് എന്‍റെ മേല്‍ പതിക്കയാണോ??

പിന്നീടവള്‍ വിളിക്കാതെയായി,
ആഴ്ചകള്‍,മാസങ്ങള്‍..
കാലം പിന്നെയുമൊഴികി,
മഴ മാറി, വര്‍ഷം മാറി, എന്നിട്ടും അവള്‍ മാത്രം വിളിച്ചില്ല..
ഇപ്പോഴും കാത്തിരിക്കുന്നുണ്ട് ഞാന്‍ ആ ഒരു വിളിക്കായ്..

അവളുടെ വിളിയവസനിച്ചിട്ടു 4 മഴക്കാലമായിരിക്കുന്നു,,,
അവള്‍ പറഞ്ഞ അവളുടെതായ വേദനകളിലേക്കു അവള്‍ ഉള്‍വലിഞ്ഞു പോയതാണോ?
അതോ എപ്പോഴും ചിരിച്ചു കൊണ്ടു മാത്രം പറഞ്ഞിരുന്ന മറ്റൊരു ലോകത്തേക്ക് യാത്രയയതാണോ??
എന്താനന്നെനിക്കറിയില്ല,.. എങ്കിലും ഞാന്‍ കാത്തിരിക്കുന്നു,,

പ്രിയപ്പെട്ട സഹോദരീ,
നിന്നോട് ഞാന്‍ വാക്ക് പറഞ്ഞിട്ടുണ്ട്, നിന്‍റെ കഥ ആരോടും പറയില്ലെന്ന്,
ആ വാക്ക് ഞാന്‍ പാലിക്കുന്നു,
പക്ഷെ, നിന്നെ കുറിച്ച് പറയാതിരിക്കാന്‍ എനിക്കാവുന്നില്ല..
എപോഴേലും, എവിടേലും എന്നെ നീ വായിക്കുമെങ്കില്‍,
പ്രിയപ്പെട്ട നിയാ, ഒരേ ഒരു വാക്ക്,
ആരും വിളിക്കാനില്ലാത്ത ഒരു പഴയ നമ്പര്‍ ഞാന്‍ ഇപ്പോഴും കൊണ്ടു നടക്കുന്നുണ്ട്.
നിന്‍റെ വിളിയും കാത്തു,
എല്ലാ മഴയിലും ഞാന്‍ കതോര്‍ക്കാറുണ്ട്,
നിന്‍റെ സങ്കടങ്ങള്‍ കേള്‍ക്കാനെങ്കിലും..

ഇനി ഞാന്‍ ഈ ഭാരമൊന്നിറക്കി വെച്ചോട്ടെ,..
നിന്‍റെ കണ്ണില്‍ നിന്നും ഒലിച്ചിറങ്ങി
എന്‍റെ ഹൃദയത്തില്‍ കെട്ടി നില്‍ക്കുന്ന
ആ വലിയ കണ്ണീര്‍ തുള്ളി വീണുടഞ്ഞു കൊള്ളട്ടെ....
ഞാന്‍ ഈ മഴയില്‍ നിന്നെ തന്നെ കണ്ടു കൊള്ളട്ടെ...

Wednesday, July 20, 2011

വല്ലാത്തൊരു ചോദ്യം..

എരിയുന്ന ഉള്ളില്‍ നിന്നഗ്നിയായ്
ഒഴുകുന്ന കവിതകള്‍ ആര്‍ക്കാണ്‌ ഞാന്‍ സമര്‍പ്പിക്കേണ്ടത്‌..??

സ്നേഹം മാത്രം നല്‍കി
തിരിച്ചു വേദന മാത്രം സ്വീകരിക്കേണ്ടി വന്ന
സ്നേഹപര്യായമായ മാതാവിനോ??
അതോ എല്ലാം കണ്ടും കേട്ടും
എന്നിട്ടുമൊന്നും മിണ്ടാതെ
ഉമ്മറത്തേക്ക് കണ്ണും നട്ടിരുന്ന
പിതാവിന്റെ നിസ്സംഗതക്കോ ??
പ്രപഞ്ചത്തെ മുഴുവന്‍ പഠിപ്പിച്ചു തന്നിട്ടും
ജീവിക്കാന്‍ മാത്രം പഠിപ്പിച്ചു തരാതെ
എന്നെ ഒരു ചോദ്യ ചിഹ്ന്നമാക്കിയ
പ്രിയ ഗുരുനാഥനോ??
എല്ലാം പറഞ്ഞിട്ടും
എന്തോ ഒന്ന് പറഞ്ഞില്ലെന്നു പറഞ്ഞു
കണ്ണുനീര്‍ മാത്രം നല്‍കി
എങ്ങോട്ടോ നടന്നു നീങ്ങിയ
പ്രിയ ചങ്ങാതിക്കോ??
അതോ എരിയുന്ന അക്ഷരങ്ങള്‍ക്കിടയില്‍
എന്നെ തനിച്ചാക്കി
എരിതീയില്‍ ചാരമായ് മാറിയ
എന്‍റെ പ്രിയപ്പെട്ടവള്‍ക്കോ..??
അതുമല്ലേല്‍....,
നടന്നു തീര്‍ത്ത വഴികളില്‍
കണ്ണുനീര്‍ വിതച്ചു
ഇനി വരും വഴികളില്‍
വസന്തം കൊയ്യാന്‍ കാത്തിരിക്കുന്ന
എനിക്ക് തന്നെയോ???

പറയു സുഹൃത്തെ....
ആര്‍ക്കാണ്‌ ഞാനീ കവിത സമര്‍പ്പിക്കേണ്ടത്‌???

Sunday, July 10, 2011

അടയുന്ന വാതിലുകള്‍..

റോഡരികില്‍ ഒരാള്‍ക്കൂട്ടം,
എന്താണെന്നറിയാന്‍ എനിക്കും ആകാംക്ഷ..
കണ്ടവര്‍ കാണാത്തവര്‍ക്ക്
വഴി മാറിക്കൊടുക്കണമെന്നാരോ
വിളിച്ചു പറയുന്നത് കേട്ടു..
എന്നിട്ടുമാരും കാണാത്തവര്‍ക്കവസരം
തരുന്നില്ല,
എനിക്ക് പോയിട്ട് ധൃതിയുണ്ടെന്നൊരു
ജനനേതാവ് പല്ലിളിച്ചു കൊണ്ടു പറഞ്ഞു,
നേതാവിനും കാണണം പോലും..
അത് കേട്ടതും ശിങ്കിടികള്‍
ഇരച്ചു കയറി,
നേതാവിന് കാണാന്‍ വഴിയായി,
കൂട്ടത്തില്‍ എനിക്കും...
ഞാനും കണ്ടു..
ഒലിച്ചു പോകുന്ന രക്തം,
എന്തോ പറയാന്‍ ദാഹിക്കുന്ന ചുണ്ടുകള്‍,
എന്തിനോ വേണ്ടി ഉയര്‍ത്തുന്ന കൈകള്‍,
അതിനിടയിലും
ഒലിച്ചു പോകുന്ന രക്തക്കറ
ക്യാമറകണ്ണുകളില്‍ പകര്‍ത്താനുള്ള
തിരക്കിലാനാള്‍കൂട്ടം ..
അതിനിടയിലും കേള്‍ക്കാം
ഒരുപാട് നെടുവീര്‍പ്പുകള്‍,
രോദനങ്ങള്‍,നിശ്വാസങ്ങള്‍,
കൂട്ടത്തിലൊരു കവിഹൃദയം
ഉറക്കെ പറയുന്നതും കേള്‍ക്കാം
"മുറിവേറ്റൊരു പക്ഷിയാണയാല്‍ പോലും.."
പല്ലിളിച്ച നേതാവ് രണ്ടു തുള്ളി
കണ്ണീരും വരുത്തി
കവല പ്രസംഗത്തിന് പോയെന്നു,
കൂടെ ശിങ്കിടികളും....

കണ്ടു കൊണ്ടിരുന്നതില്‍
രണ്ടു പേര്‍ക്ക് പെട്ടെന്നെന്തോ ബോധോദയം
അവര്‍ക്കടുത്ത കവലയില്‍
പോകണം പോലും..
അവര്‍ സദാചാര പോലീസ് ആണെന്ന്,
അവിടെ പുതിയ തസ്നിബാനു
കാത്തിരിക്കുണ്ടെന്നു..

ഇപ്പോള്‍ ഉച്ചത്തില്‍ കേള്‍ക്കാം
ജനനേതാവിന്‍റെ
കവലപ്രസംഗം,
"മനുഷ്യതം മരിക്കുകയാണ് പോലും"
നേതാവ് വാചാലനാണ്..
അപോഴെക്കും വഴിയരികില്‍
ഉയര്‍ന്ന കൈകള്‍ താഴ്ന്നിരുന്നു,
ആ ചുണ്ടുകള്‍ അടഞ്ഞിരുന്നു,,

Monday, May 23, 2011

യാത്ര....

പെട്ടെന്നൊരുനാളൊരു തിരിച്ചറിവ്,
നടന്നു തീര്‍ത്ത വഴികളില്‍ വിതച്ചത്
കാരമുള്ളുകള്‍ മാത്രമെന്ന്..

ഇനി..
ബോധോദയം വേണം.. നടക്കാനിരിക്കുന്ന
വഴികളില്‍ വസന്തം തീര്‍ക്കാന്‍..
ബോധീമരത്തിന്റെ ചുവട്ടില്‍ വെച്ചത്രേ
ബുദ്ധന് ബോധോദയം വന്നത്..
പിന്നെ ഒരുപാടലഞ്ഞു ബോധീമരം തേടി..
വഴികളില്‍ കണ്ടു ഞാന്‍ ഒരുപാടു പേരെ
അവരും ബോധീമരം തേടി നടക്കുവാണ് പോലും..

പിന്നെ എപോഴോ ഞാനറിഞ്ഞു...
നാം തന്നെ നടണം നമ്മള്‍ തന്‍ ബോധീമരമെന്നു..
പക്ഷെ ഞാനെന്റെ യാത്ര നിര്‍ത്തിയില്ല..
ഇപ്പോഴും അലയുന്നു,
ബോധീമരത്തിന്റെ വിത്ത് തേടി..

Tuesday, March 1, 2011

അന്നും ഇന്നും..

അന്ന്..

" 'പ്രിയേ, ഇന്നലെ ഞാന്‍ തന്ന ആ ചുവന്ന റോസാ പൂവ് നീയെന്തു ചെയ്തു?'
'ഉം.. എന്തിനാ??'
'അല്ല.. ചവിട്ടി അരച്ചോ എന്നറിയാന'
'ചവിട്ടിയരെചെങ്കില്‍??'
'ഹേ അത് റോസാ പൂവയിരുന്നില്ല.. എന്‍റെ ഹൃദയമായിരുന്നു'.. "
- ബഷീര്‍ (ബാല്യകാല സഖി)

ഇന്ന്..

" ' ഹേ ബേബി.. ഇന്നലെ ഞാന്‍ അയച്ച മെസ്സേജ് നീയെന്തു ചെയ്തു??'
'എന്തിനാട?
'മറ്റാര്ക്കേലും ഫോര്‍വേഡ് ചെയ്തോ അതോ ഡിലീറ്റ് ചെയ്തോ എന്ന് അറിയാന'
'അങ്ങനെ ചെയ്തെങ്കില്‍???'
'യു ബ്ലടി _____ ... അത് വെറും മെസ്സേജ് ആയിരുന്നില്ല.. അതെന്റെ പ്രണയമായിരുന്നു..' "

നാളെ എന്താകുമോ എന്തോ..!!!!!

Sunday, February 13, 2011

പ്രണയം..

പ്രണയിച്ചു പണ്ടാരമടങ്ങിയവര്‍ക്കും,
ഇപ്പോള്‍ പ്രണയിച്ചു ഭാവിയില്‍ പണ്ടാരമടങ്ങാന്‍ പോകുന്നവര്‍ക്കും,
ചോരയുടെ നിറമുള്ള "പ്രണയദിനാശംസകള്‍." :)

Sunday, January 30, 2011

തിരികെയാത്ര...

ഒരു തിരികെയാത്ര അനിവാര്യമാണ്..
സ്മൃതി പദങ്ങളിലേക്ക്...
ഗ്രിഹാതുരത്വം നിറയുന്ന സുഖമുള്ള ഓര്‍മകളിലേക്ക്..
സ്വന്തമാത്മാവ് തേടിയൊരു യാത്ര..

ഓര്‍മ്മകള്‍ ഓര്‍മ്മകള്‍ മാത്രമല്ല..
ഓര്‍മപ്പെടുത്തലുകള്‍ കൂടിയാണെന്ന്
ആരോ വിളിച്ചു പറയുന്നു..

ഫിറോസ്‌..

Thursday, January 13, 2011

ട്രാഫിക്‌..

ഓരോ ആള്‍കൂട്ടത്തിലും ചിലപോഴൊക്കെ നാം അപരിചിതരാണ്.. കാണാത്ത മുഖങ്ങളും കേള്‍ക്കാത്ത ശബ്ദങ്ങളും മാത്രം ചുറ്റിനുമുണ്ടാകുന്ന കുറെയേറെ നിമിഷങ്ങള്‍..
പക്ഷെ നമ്മുടെ കലൊന്നിടറുമ്പോള്‍ നമുക്ക് ചുറ്റും കൂടുന്നവര്‍ ചിലപോഴൊക്കെ ചിര പരിചിതരെ പോലെയാവും... ഇവിടെ രാജാവെന്നോ പ്രജയെന്നോ ഇല്ല.. എല്ലാവരും മനുഷ്യര്‍..

ഇത് തന്നെയാണ് ജീവിതം.. മുന്‍വിധികളുമായി നാം യാത്ര തിരിക്കുന്നു.. നമുക്ക് മുന്നില്‍ തെളിഞ്ഞു നില്‍ക്കുന്ന ചുവന്ന വെളിച്ചം കാണാതെ നാം യാത്ര തുടരുക തന്നെയാണ്..

ഇത് തന്നെയാണ് "ട്രാഫിക്‌" നല്‍കുന്ന സന്ദേശവും..

Tuesday, January 11, 2011

ഓട്ടോഗ്രാഫ്..

എനിക്ക് തിരിച്ചു പോകണം
സൗഹൃദം പൂത്ത ഇടവഴിയിലുടെ
എന്‍റെ കാമ്പസ്സിലേക്ക്..

എന്‍റെ കലാലയ മുറ്റത്തു നിന്നും
പുറം ലോകത്തേക്ക് തുറന്നു കിടന്നിരുന്ന
നീളന്‍ വഴികളിലായിരുന്നുവോ
ഓര്‍മ്മകള്‍ പൂക്കാനുള്ള
വിത്തുകള്‍ പാകിയിരുന്നത്..

കണ്ണുകളില്‍ പ്രണയവും
മൈലാഞ്ചി കയ്യില്‍ ചുവന്ന നിറമുള്ള പൂവുമായി
ആ പെണ്‍കുട്ടി ഓടി മറഞ്ഞത് എങ്ങോട്ടായിരുന്നു..?
ഓര്‍മകളുടെ ശവ പറമ്പില്‍ ഇങ്ങനെ നടക്കുമ്പോള്‍
ആദ്യം ഓടി വരുന്ന മുഖവും അവളുടെതാണല്ലോ..

സൗഹൃദം പൂത്ത ആ മരതണലില്‍
എനിക്ക് ഒന്ന് കൂടി ഇരിക്കണം
എന്നിട്ടീ നവലോകത്തോട് ഉറക്കെ വിളിച്ചു പറയണം,
ഇവിടെയായിരുന്നു സ്വര്‍ഗമെന്നു..
ഇവിടെ നിന്നായിരുന്നു എന്‍റെ സ്വപ്നങ്ങള്‍ക്ക്
ചിറകു വെച്ചിരുന്നതെന്ന്..

അന്നൊരിക്കല്‍,
ആ പെണ്‍കുട്ടി വെച്ച് നീട്ടിയ
ചുവന്ന നിറമുള്ള പുസ്തകത്താളില്‍
എഴുതിയത് ഇന്നുമോര്‍ക്കുന്നു ഞാന്‍,..
"ഓര്‍മ്മകള്‍ മരിക്കാതിരിക്കുമെങ്കില്‍
പിന്നെന്തിനീ ചിതലരിക്കുന്ന ഓട്ടോഗ്രാഫ്" എന്ന്..

പക്ഷെ ഇന്ന്,

അവളെയെന്ന പോല്‍ എന്‍ നെഞ്ചോടു
ചേര്‍ത്ത് താലോലിച്ച
ഓടോഗ്രഫിന്റെ ചിതലരിക്കാത്ത
പേജ്കളില്‍ കണ്ണുനീര്‍ കലരുമ്പോള്‍
ഒന്നുറക്കെ പറയാന്‍ തോന്നുന്നു,
ചിതലരിച്ചത് മുഴുവന്‍ ഓര്‍മ്മകള്‍ മാത്രമാണല്ലോ പ്രിയപ്പെട്ടവളെ എന്ന്...


എനിക്കൊന്നു കൂടി തിരിച്ചു പോകാന്‍ കഴിഞ്ഞിരുന്നെങ്കില്‍
എന്‍റെ കാമ്പസിലേക്ക്‌..
ആ പെണ്‍കുട്ടിയുടെ ഓടോഗ്രഫിലെഴുതിയ
ആ വാക്കുകള്‍ തിരുത്താനയെങ്കിലും..


സ്നേഹപൂര്‍വ്വം,
ഫിറോസ്‌

Sunday, January 2, 2011

തളരാതെ വളരാന്‍..

ഓരോ കണികയിലും പുത്തന്‍ പ്രതീക്ഷകള്‍ കാണാം..
ഓരോ കുഞ്ഞു പൂവിലും വസന്തം കാണാം ,
കണ്ണിമ ഒന്നടക്കുമ്പോള്‍ മധുര സ്വപ്നവും കാണാം ..

ചുറ്റും കൂരിരുട്ടെന്നു പറഞ്ഞു കാലത്തെ
ശപിക്കുമ്പോള്‍ ഒന്നോര്‍ക്കുക..
പകല്‍ വെളിച്ചത്തിനെ പോലും ഇരുട്ട് കീറി മുറിച്ചിരുന്നെന്നു,
എന്നിട്ടും സൂര്യന്‍ ഉദിക്കാതിരുന്നില്ലെന്നു ..

തളരുമെന്നു തോന്നുമ്പോള്‍
നട്ടെല്ലിനു മുകളില്‍ ഒന്ന് തടവി നോക്കാം..
എനിട്ടിങ്ങനെ ഉറക്കെ പറയാം..
"കരിമ്പില്‍ തന്ടല്ലിത് കാറ്റത്തു വളയുവാന്‍,
നട്ടെല്ല് തന്നെ ഉരുക്ക് പോല്‍ നില്‍ക്കുവാന്‍ .."

സസ്നേഹം,
ഫിറോസ്‌

Tuesday, December 28, 2010

പ്രതീക്ഷകള്‍..

മധുര സ്വപ്‌നങ്ങള്‍ ചാറ്റല്‍ മഴയായും
നഷ്ട സ്വപ്‌നങ്ങള്‍ പേമരിയായും പെയ്തിറങ്ങി
ഒരു വര്‍ഷം കൂടി കാലത്തിന്റെ കണക്കു പുസ്തകത്തിലേക്ക്..

ഓരോ പുതു വര്‍ഷവും കണ്ണ് തുറക്കുന്നത്
പ്രതീക്ഷകളുടെ അറ്റമില്ലാത്ത സ്വപ്നങ്ങളിലാണ്‌..
കൂരിരുട്ടില്‍ വെള്ളി വെളിച്ചം തെളിയുന്നതും കാത്തു
നാമോരോരുത്തരും..
സ്വപ്‌നങ്ങള്‍ സ്വപ്‌നങ്ങള്‍ മാത്രമാണെന്ന് തിരിച്ചറിയുന്നത്‌
കണ്ണുകളില്‍ ഇരുള്‍ മൂടുമ്പോഴാണ്..

എങ്കിലും പ്രതീക്ഷിക്കാതെ വയ്യല്ലോ..
ഏത് കൂരിരുട്ടിലും വെളിച്ചം വിതറാന്‍ പാകത്തില്‍
ഒരു മെഴുകുതിരി കത്തി നില്‍പ്പുണ്ടാവും..
പാതി അടച്ച വാതിലില്‍ തട്ടി
അന്തിച്ചു നില്‍ക്കേണ്ട..
മറുപാതി തുറന്നിരിക്കുന്ന വാതിലിലുടെ
നമുക്ക് ആകാശ നീലിമയിലേക്ക്‌ നോക്കാം...
പ്രതീക്ഷയുടെ അനന്തതയിലേക്ക്..

പുതുവത്സരാശംസകളോടെ...

ഫിറോസ്‌

Thursday, December 16, 2010

വരില്ലെന്നറിഞ്ഞിട്ടും.................

അന്നൊരിക്കല്‍ പ്രണയം പൂത്ത ആ നിശാ ഗാന്ധിയുടെ ചുവട്ടില്‍ ഞാനിന്നുമിരിക്കുന്നു.. പക്ഷെ ഇന്ന് കൂട്ടിനിരിക്കാന്‍ അവളില്ല എന്ന് മാത്രം...

പണ്ട്. ഏകാന്ദതയെ സ്വന്തമാത്മാവ് പോലെ സ്നേഹിച്ചിരുന്ന കാലം ഞാന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നത് ഈ മര തണലില്‍ ഇങ്ങനെ ഇരിക്കാനായിരുന്നു..
പക്ഷെ..............
ഒരിക്കല്‍ ഒരപരിചിതയെ പോലെ ഞാനീ മരത്തിന്‍റെ ചുവട്ടില്‍ അവളെ കണ്ടു മുട്ടി..പരസ്പരം ഒന്നും പറയാതെ ഒരു പാട് കാലം വീണ്ടുമൊഴുകി..
പിന്നെടെപോഴോ മൗനം വാചാലമായി.. അറിയാതെ ഞങ്ങള്‍ അടുത്തു..
മഴയുള്ള സായാഹ്നങ്ങളില്‍ ഒരു കുടക്കീഴില്‍ അവളെ എന്‍റെ തോളോട് ചേര്‍ത്ത് നടന്നു നീങ്ങിയതിനും ഈ മരം മാത്രം സാക്ഷി...എന്നോടൊപ്പം അവളില്ലാത്ത ദിവസങ്ങളില്‍ ഏകാന്ദത ഒരു ശാപമായി മാറുന്നത് ഞാന്‍ അനുഭവിച്ചറിഞ്ഞു..
കവിതകളെഴുതാന്‍ ഞാന്‍ പഠിച്ചത് ഈ മര ചുവട്ടില്‍ വെച്ചാണ്‌. പക്ഷെ എഴുതിയത് മുഴുവന്‍ അവളെ കുറിച്ചാണെന്ന് മാത്രം..എഴുതിയത് മുഴുവനും അവള്‍ക്കു വേണ്ടിയും..
മോഹങ്ങള്‍ മരവിക്കുമ്പോള്‍ എന്‍റെ സ്വപ്നങ്ങള്‍ക്ക് ചിറകു വിരിക്കാന്‍ അവള്‍ വരുമെന്ന് പറഞ്ഞതും ഇവിടെ വെച്ച് തന്നെയാണ്..


പക്ഷെ ഇന്ന്.....
ഞാന്‍ ഇവിടെ ഏകനാണ്.. എനിക്ക് ചുറ്റുമുള്ളതിനെ കാണാതിരിക്കാന്‍ മാത്രം കണ്ണുകളില്‍ ഇരുട്ട് നിറയുന്നു.. എന്‍റെ സ്വപ്നങ്ങള്‍ക്ക് ആരോ കറുപ്പ് നിറം നല്‍കിയിരിക്കുന്നു..
ഞാന്‍ തിരിച്ചറിയുന്നു.. അവളുടെ കഴുത്തില്‍ മറ്റാരോ ചാര്‍ത്തിയ ആ ചരടിന് ചരടിന്റെ വില മാത്രമല്ലെന്ന്..
എങ്കിലും ഞാനീ മര ചുവട്ടില്‍ ഇപ്പോഴും കാത്തിരിക്കുന്നു.. ആരും വരില്ലെന്നറിഞ്ഞിട്ടും.. എന്‍റെ മോഹങ്ങള്‍ മരവിചെന്ന്‍ വിളിച്ചു പറഞ്ഞു കൊണ്ടേയിരിക്കുന്നു..
എന്‍റെ സ്വപ്നങ്ങള്‍ക്ക് ചിറകു വിരിയുന്നതും കത്ത് ഞാനിവിടെ ഇരുന്നോട്ടെ...
അരുതേ എന്നാരും പറയരുതേ..

സ്നേഹപൂര്‍വ്വം,
ഫിറോസ്‌

Friday, December 10, 2010

ഇനിയൊരു കഥയെഴുതാം... :-)

"വിശ്വ വിഖ്യാത എഴുത്തുകാരന് നാടിന്‍റെ സ്വീകരണം "
വായിച്ചപോള്‍ കോരി തരിച്ചു പോയി ..ഓഹ്.. കുറച്ചു കഥയും കവിതയും എഴുതിയതിനു അവാര്‍ഡ്‌ ..അത് കഴിഞ്ഞപ്പോള്‍ സ്വീകരണം... കൊള്ളാമല്ലോ ..

തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നില്ല.. കണ്ണടച്ചാല്‍ സ്വീകരണവും അവാര്‍ഡും മാത്രം ..ഉം ..
ഒടുവില്‍ നിശയുടെ മധ്യ യാമതിലെവിടെയോ വെച്ച് ഞാനാ തീരുമാനമെടുത്തു .. എഴുതുക .. അവാര്‍ഡ്‌ നേടുക . പിന്നെ സ്വീകരണം പിറകെ വരുമല്ലോ ..


പക്ഷെ എപ്പോള്‍ ?? എങ്ങനെ ?? ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല .. ആഹ്.. ഇതിനിപോള്‍ എന്തോന്ന് ആലോചിക്കാനിരിക്കുന്നു..
വായി തോന്നിയത് കോതക്ക് പാട്ട് ..
ഇതിപോ അറിഞ്ഞിട്ടാണോ എല്ലാം ചെയ്യുന്നത്???ഒരല്പം ഭാവന വേണം ... എഴുതാനിരിക്കുമ്പോള്‍ അതൊക്കെ താനെ വന്നോളും...

എന്നാല്‍ പിന്നെ ഒന്നും നോക്കേണ്ട.. നാളെ രാവിലെ തന്നെ തുടങ്ങിയേക്കാം, അല്ലേല്‍ വേണ്ട.. രാവിലെ എഴുന്നേല്‍ക്കുക എന്നൊക്കെ പറഞ്ഞാല്‍..
ഒടുവില്‍ എല്ലാ ചിന്തയും മടക്കി വെച്ച് ഉറങ്ങാന്‍ കിടന്നപ്പോള്‍ എവിടെ നിന്നോ ഒരശരീരി ..
"വിശ്വ വിഖ്യാത എഴുത്തുകാരന് നാടിന്‍റെ സ്വീകരണം "
നോ.. പാടില്ല.. നാളെ ലോകം വാഴ്ത്തുന്ന കഥാകാരന് കഥയെക്കാള്‍വലുത് ഉറക്കമോ??
അലാറം വെച്ചേക്കാം..

പ്രസംഗം കഴിഞ്ഞു ആളുകള്‍ നിര്‍ത്താതെ കയ്യടിക്കുകയാണ്..ഏതായാലും കയ്യുയര്‍ത്തി അവരെ ഒന്ന് അഭിവാദ്യം ചെയ്തേക്കാം.. അഭിവാദ്യം ചെയ്യാന്‍ കൈ ഉയര്‍ത്തിയതും തലയില്‍ ഒരു കുപ്പി വെള്ളം.. ഒരു കഥാകാരന്റെ വളര്‍ച്ചയില്‍ അസൂയ പൂണ്ട ഏതോ ഒരു പിന്തിരിപ്പന്‍ മൂരാച്ചി തന്നെ..
ഹേയ്.. അല്ല. കുടിക്കാന്‍ കൊണ്ട് വെച്ചവെള്ളം., അതൊരു സ്വപ്നമയിരുന്നല്ലേ.. ??

ഏതായാലും ഇനി സമയം കളയാനില്ല.. പേപ്പറും പേനയും എടുത്തു..
നിന്നും ഇരുന്നും കിടന്നും ചിന്തിച്ചു നോക്കി..
ഇല്ല.. വരുന്നില്ല.... ഇനി ഞാന്‍ എന്ത് ചെയ്യും..??
ഭാവന വരുന്നില്ലന്നെ.. എന്തായിരിക്കും കാരണം??? .. ആഹ്.. പിടി കിട്ടി..... കഥാകാരന്മാര്‍ക്ക് ഭാവന വരണമെങ്കില്‍ ചുണ്ടിലെരിയുന്ന സിഗേരെട്റ്റ് വേണം.. ഇതിപോ ഇന്നലെ ഓര്‍ത്തിരുന്നെങ്കില്‍ വാങ്ങി വെക്കാമായിരുന്നു.. ഇനി പറഞ്ഞിട്ട് കാര്യമില്ല.. മെല്ലെ അമ്മാവന്റെ മുറിയിലേക്ക് നടന്നു.. സിഗേരെട്റ്റ് ഇല്ല . പകരം നല്ല ഒന്നാംതരം ബീഡി.. ബീഡി എങ്കില്‍ ബീഡി..
ഒരെണ്ണം കത്തിച്ചു ആഞ്ഞു വലിച്ചു.. നോ.. പുക വരും മുമ്പേ ചുമ വന്നു.. ഇനിയും ചുമച്ചാല്‍ കഥ എഴുതാന്‍ നിന്ന എന്‍റെ കഥ കഴിക്കാന്‍ അമ്മാവന്‍ വരും...അമ്മാവന് അറിയില്ലല്ലോ ഒരു കഥാകാരന്റെ വേദന.. സ്വയ രക്ഷക്ക് വേണ്ടി ബീഡി കളയുമ്പോള്‍ മനസിലുറപ്പിച്ചു.. "ഒന്ന് രണ്ടു കഥ എഴുതിയിട്ട് വേണം ബീഡി വലിക്കാന്‍ പഠിക്കാന്‍ "

ഇത്ര സമയമായിട്ടും എന്തെ ഭാവന വരാത്തെ.. ശോ..
ചുറ്റും നോക്കിയപോഴാ മനസിലായത് .. വായു പോലും കടന്നു വരാത്ത മുറിയിലേക്ക ഭാവന വരുന്നത് .. കഷ്ടം ..
ഇനി എന്ത് ചെയ്യും ?? നോ .. ചിന്തിച്ചു കളയാന്‍ സമയമില്ല .. പുറത്തേക്കു പോകാം .. എല്ലാ കഥകരന്മാര്കും ഭാവന നല്‍കിയത് മര തണലും പുഴയോരവും ഒക്കെയ .. അപ്പോള്‍ എനിക്കും അങ്ങനെയേ വരൂ .. കയ്യില്‍ കിട്ടിയ ഷര്‍ട്ടും വലിച്ചിട്ടു പുഴ ലക്ശ്യമാക്കി നടന്നു....
മുണ്ടും മടക്കി കുത്തി ജല മര്‍മരത്തിന്റെ ലഹരി ഏറ്റു വാങ്ങാന്‍ പുഴയിലേക്ക് ഇറങ്ങിയപ്പോള്‍ ഞാനാ സത്യം തിരിച്ചറിഞ്ഞു ..
പുഴ വെള്ളം മുഴുവന്‍ കൊക്ക കോള കമ്പനി ഊറ്റി എടുതുവത്രേ .. ദൈവമേ ..
ഭാവന വരാന്‍ ഞാനിനി എവിടെ പോകണം ??

ബാല്യത്തില്‍ കൂട്ടുകാരുമൊന്നിച്ചു കളി പറഞ്ഞു നടന്ന കളിക്കളത്തിലേക്ക് പോകാം .. അവിടെയാകുമ്പോള്‍ തണല്‍ മരങ്ങളും കാറ്റും വായുവും എല്ലാമുണ്ട് .. ഭാവന വേഗം വരും ..

വീണ്ടും നിരാശയോ ??...കാറ്റും പൂവും കൊണ്ട് പ്രകൃതി രമണീയം ആയിരുന്ന ഭൂമിയില്‍ വലിയ കെട്ടിടങ്ങളും ശബ്ദ കോലാഹലങ്ങളും ..അവിടെ നിന്നാല്‍ കഥ അല്ല.. കലിയാ വരിക..
വീണ്ടും എന്‍റെ ഇരുണ്ട മുറിയിലേക്ക് ..
ഒഹ്.. .. എന്‍റെ സ്വീകരണം .. ഇനി ഞാന്‍ എന്ത് ചെയ്യും ..
ഇല്ല .. ഞാനങ്ങനെ തോറ്റു കൊടുക്കില്ല ..

ചിന്തകള്‍ കാട് കയറി .. ആഹ .. കിട്ടിപ്പോയ് .. കഥ കിട്ടിപ്പോയ് ..
എന്‍റെ ആദ്യ കഥാ മുകിളം ഞാന്‍ കടലാസ്സില്‍ പകര്‍ത്താന്‍ തുടങ്ങി....
ഒരു ഗ്രാമം .. ഗ്രാമത്തിലേക്ക് വരുന്ന പണക്കാരനായ നായകന്‍ .. പാവപ്പെട്ട നായിക.. അവര്‍ക്കിടയില്‍ മൊട്ടിടുന്ന പ്രണയം ..
അവര്‍ക്കിടയില്‍ വിലങ്ങു തടിയായി ക്രൂരനായ ഒരച്ചന്‍ ..
കൊള്ളാം.. നല്ല ത്രെഡ് ..
കഥ കിട്ടിയ സന്തോഷത്തില്‍ ഒരു മൂളിപ്പാട്ട് പാടാന്‍ തോന്നി..
"മാനസ മൈനേ വരൂ.." പാട്ടിനിടയില്‍ എന്‍റെ നായകനെ കുറിച്ച് ഒരു നിമിഷമോര്‍ത്ത ഞാന്‍ ഞെട്ടി തരിച്ചു പോയി.. നായകന് മധുവിന്റെ രൂപം.. നായികക്ക് ഷീലയുടെയും..!!!
ഹയ്യോ...തകഴി സര്‍.. താങ്കള്‍ എന്തിനു എന്‍റെ കഥ വര്‍ഷങ്ങള്‍ക്കു മുന്നേ അടിച്ചു മാറ്റി...ഇനി ഞാന്‍ എന്തെഴുതും???
ഇല്ല.. എനിക്കെഴുതിയെ പറ്റു..

നിരാശ മാറ്റി ജനലിലുടെ പുറത്തു നോക്കിയപ്പോള്‍ കൊള്ളിയാന്‍ പോലെ പോകുന്നു ആമിനതാതയും അവരുടെ ആടും ..അവരുടെ വീടിലനെങ്കില്‍ കുറെ കഥാപാത്രങ്ങളും ഉണ്ട്.. എന്‍റെ നാട്ടിനെ കുറിച്ചകുമ്പോള്‍ സ്വീകരണത്തിന്റെ ശക്തി ഒന്ന് കൂടി വര്‍ധിക്കും.. കൊള്ളാം.. നല്ല ഐഡിയ..

കഥയെഴുത്ത്‌ പുരോഗമിക്കവേ കണ്ണടയിട്ടു ചുണ്ടില്‍ ബീടിയുമായ്‌ ചാരു കസേരയില്‍ ഇരിക്കുന്ന മെലിഞ്ഞ ഒരാളുടെ രൂപം മനസ്സില്‍ തെളിഞ്ഞു ..
"ബഷീര്‍ക്കാ .. നിങ്ങളും എന്നോട് ഈ ചതി ചെയ്തുവല്ലേ .. വേണ്ടായിരുന്നു .."
മനസ്സില്‍ കഥകള്‍ പലതും വന്നു .. പക്ഷെ കഥ പുരോഗമിക്കുമ്പോള്‍ ചില കഥാ പാത്രങ്ങള്‍ മനസിലുടെ പായാന്‍ തുടങ്ങി ..
എന്‍റെ കഥ എനിക്ക് മുമ്പേ അടിച്ചു മാറ്റിയവര്‍ .....

ഇനി........................

സ്വീകരണത്തെ കുറിച്ചിനി മറക്കാം ... പക്ഷെ എഴുതാതിരിക്കാന്‍ എനിക്കാവില്ല ..
ഞാന്‍ എഴുതി ..
ബാല്യത്തില്‍ എനിക്ക് ചുറ്റും തണല്‍ വിരിച്ചു നല്‍കിയ, എന്നാല്‍ ഇന്നില്ലാത്ത മരങ്ങളെ കുറിച്ച് ..
ആ മരത്തിന്‍ ചുവട്ടില്‍ എന്‍റെ കൂടെ ഇരുന്ന പെന്‍ കുട്ടിയെക്കുറിച്ച്.., എന്‍റെ പ്രണയത്തെ കുറിച്ച്..
ഇവിടുണ്ടായിരുന്ന പുഴയെ കുറിച്ച്..അങ്ങനെ.. അങ്ങനെ...

ഇനി എന്നെ ഓര്‍മിപ്പിക്കരുത്..
"വിശ്വ വിഖ്യാത എഴുത്തുകാരന് നാടിന്‍റെ സ്വീകരണം " എന്ന വാക്ക്..
കാരണം അങ്ങനെ വന്നാല്‍ ചെമ്മീന്‍ രണ്ടാമതും പിറക്കും .. പുത്തന്‍ ഭാവത്തില്‍ ...പുത്തന്‍ രൂപത്തില്‍.. :-)

Tuesday, November 23, 2010

കനലില്‍ നിന്നും കവിയുണരുന്നു....

എനിക്ക് ചുറ്റും തീഗോളങ്ങള്‍ തീര്‍ത്തത് നിങ്ങളാണ്..
എന്‍റെ മോഹങ്ങള്‍ ചില്ല് കൂട്ടിലടച്ചതും..

സ്വര്‍ണ നിറമുള്ള എന്‍റെ സ്വപ്നങ്ങള്‍ക്ക്
കറുപ്പ് നിറം ചാലിക്കുമ്പോള്‍
നിങ്ങളറിയാതെ പോയി...

കനലില്‍ നിന്നും കവിയുണരുമെന്ന് ...
തീഗോളങ്ങള്‍ക്ക് മുകളില്‍ പേമാരിയായ്
കവിത പെയ്തിറങ്ങും എന്ന്..
ചില്ല് കൂട്ടില്‍ കിടന്നെന്റെ മോഹങ്ങള്‍
മയില്‍പീലിപോല്‍ ഇരട്ടിക്കുകയാണെന്ന്..

ഉരുകുന്ന അക്ഷരങ്ങള്‍
ഓര്‍മിപ്പിക്കുന്നത്‌ ഒന്ന് മാത്രം..
കനലില്‍ നിന്നും കവിയുണരുന്നു....

സ്നേഹപൂര്‍വ്വം,
ഫിറോസ്‌

Wednesday, October 6, 2010

ചിതറി വീഴുന്ന മഴത്തുള്ളികളില്‍ -
ഒന്നിന്നെന്നോടൊരു പരിഭവം പറഞ്ഞു ..
കരയാന്‍ പോലും കഴിയാതെ വരുന്ന
മഴത്തുള്ളിയുടെ വേദനയെ കുറിച്ച് ....
നിസഹായനായവന്റെ വിധിയെ കുറിച്ച് ...


പിന്നെ ശബ്ദം കനപ്പിച്ചു പറഞ്ഞു ..
മഴത്തുള്ളിയായ് ഭൂമിയില്‍ വീഴുന്നതിനെ കുറിച്ച് ..
കരയാന്‍ പോലും കഴിയാത്തവന്റെ പൊട്ടിത്തെറിയെകുറിച്ചു ......

Wednesday, September 29, 2010

ഒരുപാട് പറയാനുണ്ടായിട്ടും ഒന്നും പറയാതെ പോയ പെണ്‍കുട്ടിക്ക് ,,,

കാലമിനിയുമുരുളം,
നാം വീണ്ടും കണ്ടുമുട്ടിയേക്കാം ,,
നിലാവില്‍ നാം കളി പറഞ്ഞേക്കാം
നിദ്രയില്‍ ചിലപ്പോള്‍ സ്വപ്നമായ്
തൊട്ടുണര്‍തിയേക്കാം......
കളിപറഞ്ഞിരുന്ന സന്ദ്യകള്‍
വീണ്ടും പിറന്നേക്കാം ,

പക്ഷെ അന്നും നീ എന്നോട് പറയരുത്
നിനക്കെന്നെ ഇഷ്ടമാണെന്ന്
നിനക്കെന്നെ ഇഷ്ടമായിരുന്നെന്ന് ..
കാരണം ഞാനിന്നും വിശ്വസിച്ചോട്ടെ ,
നീ എന്‍റെ കൂടുകാരി മാത്രമെന്ന് ..
എല്ലാം പറഞ്ഞിട്ടും
പറയേണ്ടതൊന്നും പറയാതെ പോയ
എന്‍റെ ഒരു നല്ല കൂട്ടുകാരി ....







Sunday, September 19, 2010

ആ കണ്ണുകള്‍ നനയാതിരിക്കട്ടെ..........SMS

മഴ തുള്ളികള്‍ ഇറ്റുവീഴുന്ന ഇടവഴിയില്‍, തണുത്ത കാറ്റു വീശിയ സന്ദ്യയില്‍ ഞാന്‍ അവളോടെന്റെ ഇഷ്ടം തുറന്നു പറഞ്ഞു..
അവള്‍ ചോദിച്ചു,"ഞാനൊന്നു കരഞ്ഞാല്‍,ഈ മഴതുള്ളികള്‍ക്കിടയില്‍ എന്‍റെ കണ്ണുനീരിനെ തിരിച്ചറിയാന്‍ മാത്രം സ്നേഹം നിനക്കുണ്ടോ??"

ഒന്നും പറയാതെ മഴയെ വകഞ്ഞു മാറ്റി ഞാന്‍ നടന്നപ്പോള്‍ പിറകില്‍ അവളുടെ ചിരി ഉയര്‍ന്നു...
അവള്‍ക്കറിയില്ലല്ലോ,, അറിയാതെ പോലും ആ മിഴികള്‍ നിറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്ന്..
അവള്‍ ചിരിക്കട്ടെ... ആ കണ്ണുകള്‍ നനയാതിരിക്കട്ടെ..




ഫിറോസ്‌

Tuesday, September 7, 2010

വിപ്ലവം .. അന്നും ഇന്നും ... (ആക്ഷേപ ഹാസ്യം. )




പേനയെ പടവാളക്കിയവര്‍ കരുതിയിരിക്കുക,
ആയുധം കൈവശം വെച്ചതിനു നിങ്ങളെ ബോംബിട്ടു
നശിപ്പിക്കാന്‍ നീതിയുടെ 'മലഖമാര്‍ " ചുറ്റും ഇരിപ്പുണ്ട്..
ഇതൊന്നും കണ്ടും കേട്ടും വിലപിക്കാന്‍ പോലും പാടില്ല,
കാരണം വിലപിക്കുന്നവന് കാലം നല്‍കിയ
പുതിയ പേരെത്രേ "വിപ്ലവകാരി" എന്ന് ..

പഴയ വിപ്ലവകാരി ശീതീകരിച്ച മുറിയിലിരുന്നു
ചിതറിപോയ നമ്മുടെ രക്തത്തിന്റെ ലേലം വിളിയിലാണെന്ന്.....
ലേലം കഴിയുമ്പോള്‍ അയാള്‍ പുറത്തു വന്നേക്കാം
നിറഞ്ഞ വയറില്‍ കയ്യമര്‍ത്തി വിളിച്ചു പറയും
"സാമ്രാജ്യതം തുലയട്ടെ " എന്ന് ..
ഒട്ടിയ വയറില്‍ കയ്യമര്‍ത്തി
വിളറിയ കണ്ണ് കൂര്‍പ്പിച്ചു
ഏറ്റു വിളിച്ചേക്കണം,
"അങ്ങനെ തന്നെ സിന്ദാബാദ് "
നവകേരളത്തില്‍ ഇന്നിതത്രേ
പുതിയ വിപ്ലവം..

കണ്ണ് തുറിക്കേണ്ട, ഇത് കലികാലമാണ്..
നരക വാതിലിന്റെയും തലവരി സ്വാഗതം എന്ന് തന്നെ ...


സ്നേഹപൂര്‍വ്വം,
ഫിറോസ്‌