Tuesday, December 28, 2010

പ്രതീക്ഷകള്‍..

മധുര സ്വപ്‌നങ്ങള്‍ ചാറ്റല്‍ മഴയായും
നഷ്ട സ്വപ്‌നങ്ങള്‍ പേമരിയായും പെയ്തിറങ്ങി
ഒരു വര്‍ഷം കൂടി കാലത്തിന്റെ കണക്കു പുസ്തകത്തിലേക്ക്..

ഓരോ പുതു വര്‍ഷവും കണ്ണ് തുറക്കുന്നത്
പ്രതീക്ഷകളുടെ അറ്റമില്ലാത്ത സ്വപ്നങ്ങളിലാണ്‌..
കൂരിരുട്ടില്‍ വെള്ളി വെളിച്ചം തെളിയുന്നതും കാത്തു
നാമോരോരുത്തരും..
സ്വപ്‌നങ്ങള്‍ സ്വപ്‌നങ്ങള്‍ മാത്രമാണെന്ന് തിരിച്ചറിയുന്നത്‌
കണ്ണുകളില്‍ ഇരുള്‍ മൂടുമ്പോഴാണ്..

എങ്കിലും പ്രതീക്ഷിക്കാതെ വയ്യല്ലോ..
ഏത് കൂരിരുട്ടിലും വെളിച്ചം വിതറാന്‍ പാകത്തില്‍
ഒരു മെഴുകുതിരി കത്തി നില്‍പ്പുണ്ടാവും..
പാതി അടച്ച വാതിലില്‍ തട്ടി
അന്തിച്ചു നില്‍ക്കേണ്ട..
മറുപാതി തുറന്നിരിക്കുന്ന വാതിലിലുടെ
നമുക്ക് ആകാശ നീലിമയിലേക്ക്‌ നോക്കാം...
പ്രതീക്ഷയുടെ അനന്തതയിലേക്ക്..

പുതുവത്സരാശംസകളോടെ...

ഫിറോസ്‌

Thursday, December 16, 2010

വരില്ലെന്നറിഞ്ഞിട്ടും.................

അന്നൊരിക്കല്‍ പ്രണയം പൂത്ത ആ നിശാ ഗാന്ധിയുടെ ചുവട്ടില്‍ ഞാനിന്നുമിരിക്കുന്നു.. പക്ഷെ ഇന്ന് കൂട്ടിനിരിക്കാന്‍ അവളില്ല എന്ന് മാത്രം...

പണ്ട്. ഏകാന്ദതയെ സ്വന്തമാത്മാവ് പോലെ സ്നേഹിച്ചിരുന്ന കാലം ഞാന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നത് ഈ മര തണലില്‍ ഇങ്ങനെ ഇരിക്കാനായിരുന്നു..
പക്ഷെ..............
ഒരിക്കല്‍ ഒരപരിചിതയെ പോലെ ഞാനീ മരത്തിന്‍റെ ചുവട്ടില്‍ അവളെ കണ്ടു മുട്ടി..പരസ്പരം ഒന്നും പറയാതെ ഒരു പാട് കാലം വീണ്ടുമൊഴുകി..
പിന്നെടെപോഴോ മൗനം വാചാലമായി.. അറിയാതെ ഞങ്ങള്‍ അടുത്തു..
മഴയുള്ള സായാഹ്നങ്ങളില്‍ ഒരു കുടക്കീഴില്‍ അവളെ എന്‍റെ തോളോട് ചേര്‍ത്ത് നടന്നു നീങ്ങിയതിനും ഈ മരം മാത്രം സാക്ഷി...എന്നോടൊപ്പം അവളില്ലാത്ത ദിവസങ്ങളില്‍ ഏകാന്ദത ഒരു ശാപമായി മാറുന്നത് ഞാന്‍ അനുഭവിച്ചറിഞ്ഞു..
കവിതകളെഴുതാന്‍ ഞാന്‍ പഠിച്ചത് ഈ മര ചുവട്ടില്‍ വെച്ചാണ്‌. പക്ഷെ എഴുതിയത് മുഴുവന്‍ അവളെ കുറിച്ചാണെന്ന് മാത്രം..എഴുതിയത് മുഴുവനും അവള്‍ക്കു വേണ്ടിയും..
മോഹങ്ങള്‍ മരവിക്കുമ്പോള്‍ എന്‍റെ സ്വപ്നങ്ങള്‍ക്ക് ചിറകു വിരിക്കാന്‍ അവള്‍ വരുമെന്ന് പറഞ്ഞതും ഇവിടെ വെച്ച് തന്നെയാണ്..


പക്ഷെ ഇന്ന്.....
ഞാന്‍ ഇവിടെ ഏകനാണ്.. എനിക്ക് ചുറ്റുമുള്ളതിനെ കാണാതിരിക്കാന്‍ മാത്രം കണ്ണുകളില്‍ ഇരുട്ട് നിറയുന്നു.. എന്‍റെ സ്വപ്നങ്ങള്‍ക്ക് ആരോ കറുപ്പ് നിറം നല്‍കിയിരിക്കുന്നു..
ഞാന്‍ തിരിച്ചറിയുന്നു.. അവളുടെ കഴുത്തില്‍ മറ്റാരോ ചാര്‍ത്തിയ ആ ചരടിന് ചരടിന്റെ വില മാത്രമല്ലെന്ന്..
എങ്കിലും ഞാനീ മര ചുവട്ടില്‍ ഇപ്പോഴും കാത്തിരിക്കുന്നു.. ആരും വരില്ലെന്നറിഞ്ഞിട്ടും.. എന്‍റെ മോഹങ്ങള്‍ മരവിചെന്ന്‍ വിളിച്ചു പറഞ്ഞു കൊണ്ടേയിരിക്കുന്നു..
എന്‍റെ സ്വപ്നങ്ങള്‍ക്ക് ചിറകു വിരിയുന്നതും കത്ത് ഞാനിവിടെ ഇരുന്നോട്ടെ...
അരുതേ എന്നാരും പറയരുതേ..

സ്നേഹപൂര്‍വ്വം,
ഫിറോസ്‌

Friday, December 10, 2010

ഇനിയൊരു കഥയെഴുതാം... :-)

"വിശ്വ വിഖ്യാത എഴുത്തുകാരന് നാടിന്‍റെ സ്വീകരണം "
വായിച്ചപോള്‍ കോരി തരിച്ചു പോയി ..ഓഹ്.. കുറച്ചു കഥയും കവിതയും എഴുതിയതിനു അവാര്‍ഡ്‌ ..അത് കഴിഞ്ഞപ്പോള്‍ സ്വീകരണം... കൊള്ളാമല്ലോ ..

തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നില്ല.. കണ്ണടച്ചാല്‍ സ്വീകരണവും അവാര്‍ഡും മാത്രം ..ഉം ..
ഒടുവില്‍ നിശയുടെ മധ്യ യാമതിലെവിടെയോ വെച്ച് ഞാനാ തീരുമാനമെടുത്തു .. എഴുതുക .. അവാര്‍ഡ്‌ നേടുക . പിന്നെ സ്വീകരണം പിറകെ വരുമല്ലോ ..


പക്ഷെ എപ്പോള്‍ ?? എങ്ങനെ ?? ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല .. ആഹ്.. ഇതിനിപോള്‍ എന്തോന്ന് ആലോചിക്കാനിരിക്കുന്നു..
വായി തോന്നിയത് കോതക്ക് പാട്ട് ..
ഇതിപോ അറിഞ്ഞിട്ടാണോ എല്ലാം ചെയ്യുന്നത്???ഒരല്പം ഭാവന വേണം ... എഴുതാനിരിക്കുമ്പോള്‍ അതൊക്കെ താനെ വന്നോളും...

എന്നാല്‍ പിന്നെ ഒന്നും നോക്കേണ്ട.. നാളെ രാവിലെ തന്നെ തുടങ്ങിയേക്കാം, അല്ലേല്‍ വേണ്ട.. രാവിലെ എഴുന്നേല്‍ക്കുക എന്നൊക്കെ പറഞ്ഞാല്‍..
ഒടുവില്‍ എല്ലാ ചിന്തയും മടക്കി വെച്ച് ഉറങ്ങാന്‍ കിടന്നപ്പോള്‍ എവിടെ നിന്നോ ഒരശരീരി ..
"വിശ്വ വിഖ്യാത എഴുത്തുകാരന് നാടിന്‍റെ സ്വീകരണം "
നോ.. പാടില്ല.. നാളെ ലോകം വാഴ്ത്തുന്ന കഥാകാരന് കഥയെക്കാള്‍വലുത് ഉറക്കമോ??
അലാറം വെച്ചേക്കാം..

പ്രസംഗം കഴിഞ്ഞു ആളുകള്‍ നിര്‍ത്താതെ കയ്യടിക്കുകയാണ്..ഏതായാലും കയ്യുയര്‍ത്തി അവരെ ഒന്ന് അഭിവാദ്യം ചെയ്തേക്കാം.. അഭിവാദ്യം ചെയ്യാന്‍ കൈ ഉയര്‍ത്തിയതും തലയില്‍ ഒരു കുപ്പി വെള്ളം.. ഒരു കഥാകാരന്റെ വളര്‍ച്ചയില്‍ അസൂയ പൂണ്ട ഏതോ ഒരു പിന്തിരിപ്പന്‍ മൂരാച്ചി തന്നെ..
ഹേയ്.. അല്ല. കുടിക്കാന്‍ കൊണ്ട് വെച്ചവെള്ളം., അതൊരു സ്വപ്നമയിരുന്നല്ലേ.. ??

ഏതായാലും ഇനി സമയം കളയാനില്ല.. പേപ്പറും പേനയും എടുത്തു..
നിന്നും ഇരുന്നും കിടന്നും ചിന്തിച്ചു നോക്കി..
ഇല്ല.. വരുന്നില്ല.... ഇനി ഞാന്‍ എന്ത് ചെയ്യും..??
ഭാവന വരുന്നില്ലന്നെ.. എന്തായിരിക്കും കാരണം??? .. ആഹ്.. പിടി കിട്ടി..... കഥാകാരന്മാര്‍ക്ക് ഭാവന വരണമെങ്കില്‍ ചുണ്ടിലെരിയുന്ന സിഗേരെട്റ്റ് വേണം.. ഇതിപോ ഇന്നലെ ഓര്‍ത്തിരുന്നെങ്കില്‍ വാങ്ങി വെക്കാമായിരുന്നു.. ഇനി പറഞ്ഞിട്ട് കാര്യമില്ല.. മെല്ലെ അമ്മാവന്റെ മുറിയിലേക്ക് നടന്നു.. സിഗേരെട്റ്റ് ഇല്ല . പകരം നല്ല ഒന്നാംതരം ബീഡി.. ബീഡി എങ്കില്‍ ബീഡി..
ഒരെണ്ണം കത്തിച്ചു ആഞ്ഞു വലിച്ചു.. നോ.. പുക വരും മുമ്പേ ചുമ വന്നു.. ഇനിയും ചുമച്ചാല്‍ കഥ എഴുതാന്‍ നിന്ന എന്‍റെ കഥ കഴിക്കാന്‍ അമ്മാവന്‍ വരും...അമ്മാവന് അറിയില്ലല്ലോ ഒരു കഥാകാരന്റെ വേദന.. സ്വയ രക്ഷക്ക് വേണ്ടി ബീഡി കളയുമ്പോള്‍ മനസിലുറപ്പിച്ചു.. "ഒന്ന് രണ്ടു കഥ എഴുതിയിട്ട് വേണം ബീഡി വലിക്കാന്‍ പഠിക്കാന്‍ "

ഇത്ര സമയമായിട്ടും എന്തെ ഭാവന വരാത്തെ.. ശോ..
ചുറ്റും നോക്കിയപോഴാ മനസിലായത് .. വായു പോലും കടന്നു വരാത്ത മുറിയിലേക്ക ഭാവന വരുന്നത് .. കഷ്ടം ..
ഇനി എന്ത് ചെയ്യും ?? നോ .. ചിന്തിച്ചു കളയാന്‍ സമയമില്ല .. പുറത്തേക്കു പോകാം .. എല്ലാ കഥകരന്മാര്കും ഭാവന നല്‍കിയത് മര തണലും പുഴയോരവും ഒക്കെയ .. അപ്പോള്‍ എനിക്കും അങ്ങനെയേ വരൂ .. കയ്യില്‍ കിട്ടിയ ഷര്‍ട്ടും വലിച്ചിട്ടു പുഴ ലക്ശ്യമാക്കി നടന്നു....
മുണ്ടും മടക്കി കുത്തി ജല മര്‍മരത്തിന്റെ ലഹരി ഏറ്റു വാങ്ങാന്‍ പുഴയിലേക്ക് ഇറങ്ങിയപ്പോള്‍ ഞാനാ സത്യം തിരിച്ചറിഞ്ഞു ..
പുഴ വെള്ളം മുഴുവന്‍ കൊക്ക കോള കമ്പനി ഊറ്റി എടുതുവത്രേ .. ദൈവമേ ..
ഭാവന വരാന്‍ ഞാനിനി എവിടെ പോകണം ??

ബാല്യത്തില്‍ കൂട്ടുകാരുമൊന്നിച്ചു കളി പറഞ്ഞു നടന്ന കളിക്കളത്തിലേക്ക് പോകാം .. അവിടെയാകുമ്പോള്‍ തണല്‍ മരങ്ങളും കാറ്റും വായുവും എല്ലാമുണ്ട് .. ഭാവന വേഗം വരും ..

വീണ്ടും നിരാശയോ ??...കാറ്റും പൂവും കൊണ്ട് പ്രകൃതി രമണീയം ആയിരുന്ന ഭൂമിയില്‍ വലിയ കെട്ടിടങ്ങളും ശബ്ദ കോലാഹലങ്ങളും ..അവിടെ നിന്നാല്‍ കഥ അല്ല.. കലിയാ വരിക..
വീണ്ടും എന്‍റെ ഇരുണ്ട മുറിയിലേക്ക് ..
ഒഹ്.. .. എന്‍റെ സ്വീകരണം .. ഇനി ഞാന്‍ എന്ത് ചെയ്യും ..
ഇല്ല .. ഞാനങ്ങനെ തോറ്റു കൊടുക്കില്ല ..

ചിന്തകള്‍ കാട് കയറി .. ആഹ .. കിട്ടിപ്പോയ് .. കഥ കിട്ടിപ്പോയ് ..
എന്‍റെ ആദ്യ കഥാ മുകിളം ഞാന്‍ കടലാസ്സില്‍ പകര്‍ത്താന്‍ തുടങ്ങി....
ഒരു ഗ്രാമം .. ഗ്രാമത്തിലേക്ക് വരുന്ന പണക്കാരനായ നായകന്‍ .. പാവപ്പെട്ട നായിക.. അവര്‍ക്കിടയില്‍ മൊട്ടിടുന്ന പ്രണയം ..
അവര്‍ക്കിടയില്‍ വിലങ്ങു തടിയായി ക്രൂരനായ ഒരച്ചന്‍ ..
കൊള്ളാം.. നല്ല ത്രെഡ് ..
കഥ കിട്ടിയ സന്തോഷത്തില്‍ ഒരു മൂളിപ്പാട്ട് പാടാന്‍ തോന്നി..
"മാനസ മൈനേ വരൂ.." പാട്ടിനിടയില്‍ എന്‍റെ നായകനെ കുറിച്ച് ഒരു നിമിഷമോര്‍ത്ത ഞാന്‍ ഞെട്ടി തരിച്ചു പോയി.. നായകന് മധുവിന്റെ രൂപം.. നായികക്ക് ഷീലയുടെയും..!!!
ഹയ്യോ...തകഴി സര്‍.. താങ്കള്‍ എന്തിനു എന്‍റെ കഥ വര്‍ഷങ്ങള്‍ക്കു മുന്നേ അടിച്ചു മാറ്റി...ഇനി ഞാന്‍ എന്തെഴുതും???
ഇല്ല.. എനിക്കെഴുതിയെ പറ്റു..

നിരാശ മാറ്റി ജനലിലുടെ പുറത്തു നോക്കിയപ്പോള്‍ കൊള്ളിയാന്‍ പോലെ പോകുന്നു ആമിനതാതയും അവരുടെ ആടും ..അവരുടെ വീടിലനെങ്കില്‍ കുറെ കഥാപാത്രങ്ങളും ഉണ്ട്.. എന്‍റെ നാട്ടിനെ കുറിച്ചകുമ്പോള്‍ സ്വീകരണത്തിന്റെ ശക്തി ഒന്ന് കൂടി വര്‍ധിക്കും.. കൊള്ളാം.. നല്ല ഐഡിയ..

കഥയെഴുത്ത്‌ പുരോഗമിക്കവേ കണ്ണടയിട്ടു ചുണ്ടില്‍ ബീടിയുമായ്‌ ചാരു കസേരയില്‍ ഇരിക്കുന്ന മെലിഞ്ഞ ഒരാളുടെ രൂപം മനസ്സില്‍ തെളിഞ്ഞു ..
"ബഷീര്‍ക്കാ .. നിങ്ങളും എന്നോട് ഈ ചതി ചെയ്തുവല്ലേ .. വേണ്ടായിരുന്നു .."
മനസ്സില്‍ കഥകള്‍ പലതും വന്നു .. പക്ഷെ കഥ പുരോഗമിക്കുമ്പോള്‍ ചില കഥാ പാത്രങ്ങള്‍ മനസിലുടെ പായാന്‍ തുടങ്ങി ..
എന്‍റെ കഥ എനിക്ക് മുമ്പേ അടിച്ചു മാറ്റിയവര്‍ .....

ഇനി........................

സ്വീകരണത്തെ കുറിച്ചിനി മറക്കാം ... പക്ഷെ എഴുതാതിരിക്കാന്‍ എനിക്കാവില്ല ..
ഞാന്‍ എഴുതി ..
ബാല്യത്തില്‍ എനിക്ക് ചുറ്റും തണല്‍ വിരിച്ചു നല്‍കിയ, എന്നാല്‍ ഇന്നില്ലാത്ത മരങ്ങളെ കുറിച്ച് ..
ആ മരത്തിന്‍ ചുവട്ടില്‍ എന്‍റെ കൂടെ ഇരുന്ന പെന്‍ കുട്ടിയെക്കുറിച്ച്.., എന്‍റെ പ്രണയത്തെ കുറിച്ച്..
ഇവിടുണ്ടായിരുന്ന പുഴയെ കുറിച്ച്..അങ്ങനെ.. അങ്ങനെ...

ഇനി എന്നെ ഓര്‍മിപ്പിക്കരുത്..
"വിശ്വ വിഖ്യാത എഴുത്തുകാരന് നാടിന്‍റെ സ്വീകരണം " എന്ന വാക്ക്..
കാരണം അങ്ങനെ വന്നാല്‍ ചെമ്മീന്‍ രണ്ടാമതും പിറക്കും .. പുത്തന്‍ ഭാവത്തില്‍ ...പുത്തന്‍ രൂപത്തില്‍.. :-)

Tuesday, November 23, 2010

കനലില്‍ നിന്നും കവിയുണരുന്നു....

എനിക്ക് ചുറ്റും തീഗോളങ്ങള്‍ തീര്‍ത്തത് നിങ്ങളാണ്..
എന്‍റെ മോഹങ്ങള്‍ ചില്ല് കൂട്ടിലടച്ചതും..

സ്വര്‍ണ നിറമുള്ള എന്‍റെ സ്വപ്നങ്ങള്‍ക്ക്
കറുപ്പ് നിറം ചാലിക്കുമ്പോള്‍
നിങ്ങളറിയാതെ പോയി...

കനലില്‍ നിന്നും കവിയുണരുമെന്ന് ...
തീഗോളങ്ങള്‍ക്ക് മുകളില്‍ പേമാരിയായ്
കവിത പെയ്തിറങ്ങും എന്ന്..
ചില്ല് കൂട്ടില്‍ കിടന്നെന്റെ മോഹങ്ങള്‍
മയില്‍പീലിപോല്‍ ഇരട്ടിക്കുകയാണെന്ന്..

ഉരുകുന്ന അക്ഷരങ്ങള്‍
ഓര്‍മിപ്പിക്കുന്നത്‌ ഒന്ന് മാത്രം..
കനലില്‍ നിന്നും കവിയുണരുന്നു....

സ്നേഹപൂര്‍വ്വം,
ഫിറോസ്‌

Wednesday, October 6, 2010

ചിതറി വീഴുന്ന മഴത്തുള്ളികളില്‍ -
ഒന്നിന്നെന്നോടൊരു പരിഭവം പറഞ്ഞു ..
കരയാന്‍ പോലും കഴിയാതെ വരുന്ന
മഴത്തുള്ളിയുടെ വേദനയെ കുറിച്ച് ....
നിസഹായനായവന്റെ വിധിയെ കുറിച്ച് ...


പിന്നെ ശബ്ദം കനപ്പിച്ചു പറഞ്ഞു ..
മഴത്തുള്ളിയായ് ഭൂമിയില്‍ വീഴുന്നതിനെ കുറിച്ച് ..
കരയാന്‍ പോലും കഴിയാത്തവന്റെ പൊട്ടിത്തെറിയെകുറിച്ചു ......

Wednesday, September 29, 2010

ഒരുപാട് പറയാനുണ്ടായിട്ടും ഒന്നും പറയാതെ പോയ പെണ്‍കുട്ടിക്ക് ,,,

കാലമിനിയുമുരുളം,
നാം വീണ്ടും കണ്ടുമുട്ടിയേക്കാം ,,
നിലാവില്‍ നാം കളി പറഞ്ഞേക്കാം
നിദ്രയില്‍ ചിലപ്പോള്‍ സ്വപ്നമായ്
തൊട്ടുണര്‍തിയേക്കാം......
കളിപറഞ്ഞിരുന്ന സന്ദ്യകള്‍
വീണ്ടും പിറന്നേക്കാം ,

പക്ഷെ അന്നും നീ എന്നോട് പറയരുത്
നിനക്കെന്നെ ഇഷ്ടമാണെന്ന്
നിനക്കെന്നെ ഇഷ്ടമായിരുന്നെന്ന് ..
കാരണം ഞാനിന്നും വിശ്വസിച്ചോട്ടെ ,
നീ എന്‍റെ കൂടുകാരി മാത്രമെന്ന് ..
എല്ലാം പറഞ്ഞിട്ടും
പറയേണ്ടതൊന്നും പറയാതെ പോയ
എന്‍റെ ഒരു നല്ല കൂട്ടുകാരി ....







Sunday, September 19, 2010

ആ കണ്ണുകള്‍ നനയാതിരിക്കട്ടെ..........SMS

മഴ തുള്ളികള്‍ ഇറ്റുവീഴുന്ന ഇടവഴിയില്‍, തണുത്ത കാറ്റു വീശിയ സന്ദ്യയില്‍ ഞാന്‍ അവളോടെന്റെ ഇഷ്ടം തുറന്നു പറഞ്ഞു..
അവള്‍ ചോദിച്ചു,"ഞാനൊന്നു കരഞ്ഞാല്‍,ഈ മഴതുള്ളികള്‍ക്കിടയില്‍ എന്‍റെ കണ്ണുനീരിനെ തിരിച്ചറിയാന്‍ മാത്രം സ്നേഹം നിനക്കുണ്ടോ??"

ഒന്നും പറയാതെ മഴയെ വകഞ്ഞു മാറ്റി ഞാന്‍ നടന്നപ്പോള്‍ പിറകില്‍ അവളുടെ ചിരി ഉയര്‍ന്നു...
അവള്‍ക്കറിയില്ലല്ലോ,, അറിയാതെ പോലും ആ മിഴികള്‍ നിറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്ന്..
അവള്‍ ചിരിക്കട്ടെ... ആ കണ്ണുകള്‍ നനയാതിരിക്കട്ടെ..




ഫിറോസ്‌

Tuesday, September 7, 2010

വിപ്ലവം .. അന്നും ഇന്നും ... (ആക്ഷേപ ഹാസ്യം. )




പേനയെ പടവാളക്കിയവര്‍ കരുതിയിരിക്കുക,
ആയുധം കൈവശം വെച്ചതിനു നിങ്ങളെ ബോംബിട്ടു
നശിപ്പിക്കാന്‍ നീതിയുടെ 'മലഖമാര്‍ " ചുറ്റും ഇരിപ്പുണ്ട്..
ഇതൊന്നും കണ്ടും കേട്ടും വിലപിക്കാന്‍ പോലും പാടില്ല,
കാരണം വിലപിക്കുന്നവന് കാലം നല്‍കിയ
പുതിയ പേരെത്രേ "വിപ്ലവകാരി" എന്ന് ..

പഴയ വിപ്ലവകാരി ശീതീകരിച്ച മുറിയിലിരുന്നു
ചിതറിപോയ നമ്മുടെ രക്തത്തിന്റെ ലേലം വിളിയിലാണെന്ന്.....
ലേലം കഴിയുമ്പോള്‍ അയാള്‍ പുറത്തു വന്നേക്കാം
നിറഞ്ഞ വയറില്‍ കയ്യമര്‍ത്തി വിളിച്ചു പറയും
"സാമ്രാജ്യതം തുലയട്ടെ " എന്ന് ..
ഒട്ടിയ വയറില്‍ കയ്യമര്‍ത്തി
വിളറിയ കണ്ണ് കൂര്‍പ്പിച്ചു
ഏറ്റു വിളിച്ചേക്കണം,
"അങ്ങനെ തന്നെ സിന്ദാബാദ് "
നവകേരളത്തില്‍ ഇന്നിതത്രേ
പുതിയ വിപ്ലവം..

കണ്ണ് തുറിക്കേണ്ട, ഇത് കലികാലമാണ്..
നരക വാതിലിന്റെയും തലവരി സ്വാഗതം എന്ന് തന്നെ ...


സ്നേഹപൂര്‍വ്വം,
ഫിറോസ്‌

Tuesday, August 17, 2010

നിന്നെയും കാത്ത്....

മഴയെ സ്നേഹിച്ചവന് മഴ നനയാന്‍ കാലമില്ലതവുന്നു ...
കവിതയെ സ്നേഹിച്ചവന് കവിത നഷ്ട സ്വപ്നങ്ങളാകുന്നു..
നിലാവും നിദ്രയും ഓര്‍മ്മകള്‍ മാത്രമാകുന്നു..
കണ്ണുകള്‍ മരവിച്ചു പോയെന്നു കണ്ണുനീര്‍
അടക്കം പറയുന്നു..
മടിച്ചു നില്ക്ക്കുന്ന വാക്കുകള്‍
മൗന സംഗീതം രചിക്കുകയാണെന്ന്...

പക്ഷെ,, കാലം ഇപ്പോഴും ഒഴുകുന്നു..
കാലത്തിനറിയുമോ നോവുന്ന
നെഞ്ചിലെ അഗ്നി ഗോളങ്ങളെ..
ഞാനാരെയോ കാത്തിരിക്കുകയാണെന്ന്,..


സ്നേഹപൂര്‍വ്വം,
ഫിറോസ്‌

Monday, August 16, 2010

മക്കള്‍ മഹാത്മ്യം

മുത്തശ്ശി കഥകള്‍ പറഞ്ഞു തീര്‍ന്നെന്നു
വിലപിക്കുന്നത് ആരാണ്..
മുത്തശ്ശി കഥകള്‍ ഇന്നുമുണ്ട് പക്ഷെ,
ചുറ്റുമിരിക്കാന്‍ കുട്ടികളില്ലെന്നു മാത്രം ..
മുത്തശ്ശി കഥകള്‍ക്ക് മുത്തശ്ശി കേള്‍വിക്കാറുണ്ട്..
വൃദ്ധ മന്ദിരത്തില്‍...
ആദര്‍ശം പറയുന്ന മക്കള്‍ ഒപ്പിട്ടു നല്‍കിയ
ഭാരിച്ച cheque-ന്റെ കഥകളാണവര്‍
ഏറെയും പറയുന്നത് ..
"മക്കളുടെ മഹാത്മത്യെ കുറിച്ച് "..
അവസാനം കൊച്ചു മകനോടോരുമ്മയും കൊടുക്കാന്‍ പറഞ്ഞു
തിരിച്ചു വരുമ്പോള്‍ കണ്ടു അമ്മയുടെ കണ്ണുനീര്‍
ആ കണ്ണുനീര്‍ തുടക്കാന്‍ 100-ന്റെ നോട്ടുകള്‍ വെച്ച് നീട്ടിയപ്പോള്‍
എന്തെന്നില്ലാത്ത സന്തോഷം ..
തിരിച്ചു ശീതീകരിച്ച കാറില്‍
ഭാര്യയും മകനുമൊത് തിരിച്ചു പോരുമ്പോള്‍
8 വയസുകാരന്‍ മകന്‍ ചോദിച്ചതൊരു
ബ്ലാങ്ക് ചെക്കിനും
പിന്നൊരു നീലമഷി പെനയ്കും ..
"അവനും പിന്നീടൊരു മഹാനാകുമത്രേ..."


മക്കള്‍ മഹാത്മ്യം അവസാനിക്കുന്നില്ല..

സ്നേഹപൂര്‍വ്വം,
ഫിറോസ്‌

Friday, May 14, 2010

Love and Frndship...

സൗഹൃദത്തിന്റെ പേമാരിയായിരുന്നു അവരില്‍ പെയ്തിറങ്ങിയത്‌.. തിരകളില്ലാത്ത സാഗരം പോലെ അത് ശാന്തമായിരുന്നു.. മീനച്ചൂടില്‍ പെയ്ത രാത്രി മഴ പോലെ അത് കുളിര്‍മയുള്ളതായിരുന്നു..
പക്ഷെ....

എവിടെയോ അവര്‍ക്ക് പിഴച്ചു.. അവനില്‍ പ്രണയത്തിന്‍റെ നിശാഗന്ധി പൂത്തു, അവളില്‍ നൊമ്പരത്തിന്റെയും...
ഒരിക്കല്‍ ഒരുപാടു പ്രതീക്ഷകളോടെ ആ ഹൃദയം അവള്‍ക്ക് മുന്നില്‍ തുറന്നു..അവള്‍ക്കിഷ്ടമായിരുന്നു,ആ മൊഴികളും മിഴികളും എല്ലാം..
പക്ഷെ.....,
അവനു മുന്നില്‍ അവള്‍ മൗനിയായി.. അതെ..അവള്‍ ആ ഹൃദയത്തില്‍ കൊത്തി വെച്ചത് മറ്റൊരു രൂപമായിരുന്നു..


എങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷവും അവളുടെ ജനാലക്കരികില്‍ വന്നിരിക്കുന്ന അവള്‍ അവന്‍റെ പേര് വെച്ച് വിളിക്കുന്ന ആ പക്ഷിയെ നോക്കി അവളുടെ മിഴികള്‍ നനയുന്നുണ്ടായിരുന്നു..അല്ല ഒരുപക്ഷെ അവള്‍ അറിഞ്ഞിരുന്നുവോ, ആ പക്ഷി അവന്‍ തന്നെയാണെന്ന്.. ആ പക്ഷിയുടെ ഹൃദയവും തേങ്ങുന്നുണ്ടായിരുന്നു എന്ന്....

"പ്രണയത്തിനും കവിതയ്ക്കും പൂച്ചയുടെ പോലെ 9 ജന്മങ്ങള്‍ ഉണ്ടെന്നു.. "

സ്നേഹപൂര്‍വ്വം,
ഫിറോസ്

പ്രണയത്തെ പ്രണയിച്ചവന്.........

പ്രണയത്തെ പ്രണയിച്ചവന് പ്രണയരാഹിത്യം മരണമാണ്..മരണം ചിലപ്പോഴൊക്കെ വിജയമാണ്. സ്വയം നഷ്ടപ്പെടാതെ പ്രകാശം ചൊരിയുവാന്‍ ആവില്ലെന്ന് മൃദുസ്വരത്തില്‍ ഒരു മെഴുകുതിരി നാളമായ നീ വിളിച്ചു പറയുന്നു..
സ്നേഹപൂര്‍വ്വം,
ഫിറോസ്‌

Wednesday, April 21, 2010

Ente Suhrithinu..

പിന്നിട്ടവഴികളെല്ലാം വിദൂരമായി കഴിഞ്ഞശേഷവും ബാക്കിയാവുക ഒരാള്‍ മാത്രമായിരിക്കും പിരിയാന്‍ വിസമ്മതിക്കുന്ന ഒരൊറ്റ സ്നേഹിതന്‍ മാത്രം ...... അതെ ചിന്തിപ്പിക്കാനും, ചിരിപ്പിക്കാനും, കരയിപ്പിക്കാനും ..... കഴിവുള്ള ഉറ്റ ചങ്ങാതി..
സ്നേഹപൂര്‍വ്വം,
ഫിറോസ്‌