Wednesday, July 20, 2011

വല്ലാത്തൊരു ചോദ്യം..

എരിയുന്ന ഉള്ളില്‍ നിന്നഗ്നിയായ്
ഒഴുകുന്ന കവിതകള്‍ ആര്‍ക്കാണ്‌ ഞാന്‍ സമര്‍പ്പിക്കേണ്ടത്‌..??

സ്നേഹം മാത്രം നല്‍കി
തിരിച്ചു വേദന മാത്രം സ്വീകരിക്കേണ്ടി വന്ന
സ്നേഹപര്യായമായ മാതാവിനോ??
അതോ എല്ലാം കണ്ടും കേട്ടും
എന്നിട്ടുമൊന്നും മിണ്ടാതെ
ഉമ്മറത്തേക്ക് കണ്ണും നട്ടിരുന്ന
പിതാവിന്റെ നിസ്സംഗതക്കോ ??
പ്രപഞ്ചത്തെ മുഴുവന്‍ പഠിപ്പിച്ചു തന്നിട്ടും
ജീവിക്കാന്‍ മാത്രം പഠിപ്പിച്ചു തരാതെ
എന്നെ ഒരു ചോദ്യ ചിഹ്ന്നമാക്കിയ
പ്രിയ ഗുരുനാഥനോ??
എല്ലാം പറഞ്ഞിട്ടും
എന്തോ ഒന്ന് പറഞ്ഞില്ലെന്നു പറഞ്ഞു
കണ്ണുനീര്‍ മാത്രം നല്‍കി
എങ്ങോട്ടോ നടന്നു നീങ്ങിയ
പ്രിയ ചങ്ങാതിക്കോ??
അതോ എരിയുന്ന അക്ഷരങ്ങള്‍ക്കിടയില്‍
എന്നെ തനിച്ചാക്കി
എരിതീയില്‍ ചാരമായ് മാറിയ
എന്‍റെ പ്രിയപ്പെട്ടവള്‍ക്കോ..??
അതുമല്ലേല്‍....,
നടന്നു തീര്‍ത്ത വഴികളില്‍
കണ്ണുനീര്‍ വിതച്ചു
ഇനി വരും വഴികളില്‍
വസന്തം കൊയ്യാന്‍ കാത്തിരിക്കുന്ന
എനിക്ക് തന്നെയോ???

പറയു സുഹൃത്തെ....
ആര്‍ക്കാണ്‌ ഞാനീ കവിത സമര്‍പ്പിക്കേണ്ടത്‌???

Sunday, July 10, 2011

അടയുന്ന വാതിലുകള്‍..

റോഡരികില്‍ ഒരാള്‍ക്കൂട്ടം,
എന്താണെന്നറിയാന്‍ എനിക്കും ആകാംക്ഷ..
കണ്ടവര്‍ കാണാത്തവര്‍ക്ക്
വഴി മാറിക്കൊടുക്കണമെന്നാരോ
വിളിച്ചു പറയുന്നത് കേട്ടു..
എന്നിട്ടുമാരും കാണാത്തവര്‍ക്കവസരം
തരുന്നില്ല,
എനിക്ക് പോയിട്ട് ധൃതിയുണ്ടെന്നൊരു
ജനനേതാവ് പല്ലിളിച്ചു കൊണ്ടു പറഞ്ഞു,
നേതാവിനും കാണണം പോലും..
അത് കേട്ടതും ശിങ്കിടികള്‍
ഇരച്ചു കയറി,
നേതാവിന് കാണാന്‍ വഴിയായി,
കൂട്ടത്തില്‍ എനിക്കും...
ഞാനും കണ്ടു..
ഒലിച്ചു പോകുന്ന രക്തം,
എന്തോ പറയാന്‍ ദാഹിക്കുന്ന ചുണ്ടുകള്‍,
എന്തിനോ വേണ്ടി ഉയര്‍ത്തുന്ന കൈകള്‍,
അതിനിടയിലും
ഒലിച്ചു പോകുന്ന രക്തക്കറ
ക്യാമറകണ്ണുകളില്‍ പകര്‍ത്താനുള്ള
തിരക്കിലാനാള്‍കൂട്ടം ..
അതിനിടയിലും കേള്‍ക്കാം
ഒരുപാട് നെടുവീര്‍പ്പുകള്‍,
രോദനങ്ങള്‍,നിശ്വാസങ്ങള്‍,
കൂട്ടത്തിലൊരു കവിഹൃദയം
ഉറക്കെ പറയുന്നതും കേള്‍ക്കാം
"മുറിവേറ്റൊരു പക്ഷിയാണയാല്‍ പോലും.."
പല്ലിളിച്ച നേതാവ് രണ്ടു തുള്ളി
കണ്ണീരും വരുത്തി
കവല പ്രസംഗത്തിന് പോയെന്നു,
കൂടെ ശിങ്കിടികളും....

കണ്ടു കൊണ്ടിരുന്നതില്‍
രണ്ടു പേര്‍ക്ക് പെട്ടെന്നെന്തോ ബോധോദയം
അവര്‍ക്കടുത്ത കവലയില്‍
പോകണം പോലും..
അവര്‍ സദാചാര പോലീസ് ആണെന്ന്,
അവിടെ പുതിയ തസ്നിബാനു
കാത്തിരിക്കുണ്ടെന്നു..

ഇപ്പോള്‍ ഉച്ചത്തില്‍ കേള്‍ക്കാം
ജനനേതാവിന്‍റെ
കവലപ്രസംഗം,
"മനുഷ്യതം മരിക്കുകയാണ് പോലും"
നേതാവ് വാചാലനാണ്..
അപോഴെക്കും വഴിയരികില്‍
ഉയര്‍ന്ന കൈകള്‍ താഴ്ന്നിരുന്നു,
ആ ചുണ്ടുകള്‍ അടഞ്ഞിരുന്നു,,